Friday, December 19, 2008

ഓലപ്പീപ്പി ബ്ലോഗിന്റെ ഒരുവര്‍ഷം

അടുത്തതായി രണ്ടുവാക്കു സംസാരിക്കുന്നതിനായി ഓലപ്പീപ്പി ഡോട് ബ്ലോഗ്‌സ്പോട്ട് ഡോട് കോമിനെ ക്ഷണിച്ചുകൊള്ളുന്നു

....

എന്റെ എല്ലാമെല്ലാമായ ശ്രീമാന്‍ എം.എസ്‌. രാജേ, പ്രിയപ്പെട്ട ബ്ലോഗു സഹോദരീ-സഹോദരന്മാരേ, അവരുടെ ഉടയോന്മാരായ ബ്ലോഗന്മാരെ, ബ്ലോഗനകളെ, ബഹുമാനപ്പെട്ട അഗ്രഗേറ്റര്‍മാരെ, ബൂലോകം, മലയാളം ബ്ലോഗേഴ്സ്‌, മറുമൊഴികള്‍ ഇത്യാദി ഓണ്‍ലൈന്‍ കൂട്ടായ്മകളേ, സ്നേഹം നിറഞ്ഞ ആസ്വാദകരേ,

മലയാളബ്ലോഗിംഗ്‌ രംഗത്തേക്ക്‌ വളരെ എളിയ രീതിയില്‍ കടന്നു വന്ന ഓലപ്പീപ്പി എന്നയെന്നെ വരവേറ്റ നിങ്ങളോടെല്ലാവരോടും ഹൃദ്യമായ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ. നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹവും പിന്തുണയും എക്കാലവും നന്ദിപൂര്‍വ്വം ഞാനോര്‍ക്കും. അതോടൊപ്പം, ഇക്കണ്ട ഒരു വര്‍ഷക്കാലം നിങ്ങളോടൊത്തു കഴിഞ്ഞതിന്റെ ചില ഓര്‍മ്മകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌.

ഇവിടെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ചരിത്രപരമായ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തു പോവുകയാണ്‌. ഓഫീസിലെ വിരസമായ സായന്തനങ്ങളില്‍ ഒരിക്കല്‍ ഷബീര്‍ എന്ന ഒരു സഹപ്രവര്‍ത്തകന്‍ തന്ന ലിങ്കിലൂടെയാണ്‌ എന്റെ സ്രഷ്ടാവ്‌ ശ്രീമാന്‍ എം.എസ്‌. രാജ്‌ ആദ്യമായി ഒരു മലയാളബ്ലോഗിന്റെ തിരുനടയ്ക്കല്‍ എത്തുന്നത്‌. വിശാലമനസ്കന്റെ ഭാവനാവിശാലതയിലും നര്‍മ്മബോധത്തിലും ആണ്ടുപോയ രാജിന്റെ പിന്നീടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവേളകള്‍ കൊടകരപുരാണം എന്ന അസാധ്യ ബ്ലോഗുവായിക്കുന്നതിനായി ഉഴിഞ്ഞുവെയ്ക്കപ്പെട്ടു. തുടര്‍ന്ന്‌ സുഹൃദ്‌സദസ്സുകളില്‍ ബ്ലോഗിലെ തമാശകള്‍ ഒരു ചര്‍ച്ചാവിഷയമായപ്പോള്‍ ഏതാനും സുഹൃത്തുക്കള്‍ക്കു കൂടി ആ ലിങ്ക്‌ അദ്ദേഹം അയച്ചുകൊടുക്കുകയുണ്ടായി. അങ്ങനെയിരിക്കേയാണ്‌, മൂപ്പരുടെ സുഹൃത്തും നല്ല ഒരു കലാസ്വാദകനുമായ ശ്രീമാന്‍ സുത്തി മറ്റൊരു ലിങ്ക്‌ അയച്ചു കൊടുക്കുന്നത്‌. ആ കിട്ടിയതു മറ്റൊന്നുമായിരുന്നില്ല, ബ്ലോഗ്‌ ഉലകത്തെ മറ്റൊരു കൊടിപാറിച്ച ചക്രവര്‍ത്തി ശ്രീമാന്‍ അരവിന്ദിന്റെ 'മൊത്തം ചില്ലറ'! ആ ലിങ്ക്‌ കൈമാറുന്ന നേരം ശ്രീമാന്‍ സുത്തി പറയുകയുണ്ടായി, 'എടാ, നീയിതു വായിച്ചാല്‍, ഉറപ്പാണു മോനേ, നീയും തുടങ്ങും ഒരു ബ്ലോഗ്‌!'

സുഹൃത്തുക്കളേ, ഞാന്‍ ഒന്നു പറഞ്ഞുകൊള്ളട്ടേ, അന്നു ശ്രീമാന്‍ സുത്തി പറഞ്ഞ ആ വാക്കില്‍ ഇന്നു നിങ്ങളുടെ ഓരോരുത്തരുടെയും മുന്നില്‍ നിന്നു സംവദിക്കുന്ന എന്റെ ഭ്രൂണം ഉണ്ടായിരുന്നു, ഈ ഓലപ്പീപ്പി ബ്ലോഗിന്റെ വിത്തുണ്ടായിരുന്നു. ഒരാഴ്ച പോലും കഴിഞ്ഞില്ല, 2007 ഡിസംബര്‍ മാസം 18-ആം തീയതി ഇന്ത്യന്‍ സമയം രാത്രി 7:57 ന്‌ ആണ്‌ എം.എസ്‌. രാജിന്റെ ആദ്യ ബ്ലോഗ്‌ ആയി ഞാന്‍ രൂപമെടുക്കുന്നത്‌. "Namaskaar.." എന്ന തലക്കെട്ടോടെ "Welcome to my world of olapeeppi..." എന്ന ഒറ്റവരി പോസ്റ്റോടെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നിലെത്തിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പാല്‍പ്പല്ലു പോലെ ആ പോസ്റ്റ്‌ പിന്നീട്‌ കൊഴിഞ്ഞുപോയി. എന്നാല്‍, പിറ്റേന്നു പോസ്റ്റിയ "Munnar yatra" ഇപ്പോഴും ആദ്യ പോസ്റ്റ്‌ ആയി നിലകൊള്ളുന്നു.

അതിനു ശേഷം എം.എസ്‌. രാജ്‌ എന്ന ബ്ലോഗറുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉണ്ടായിട്ടുള്ള നിറം പിടിപ്പിക്കാത്ത ഏതാനും കഥകളാണ്‌ ഞാന്‍ പറഞ്ഞത്‌. സാവധാനം ഭാവനയില്‍ വിരിഞ്ഞ കുട്ടിക്കവിതകള്‍ പോലെ ചില നുറുങ്ങുകളും കഥകളും വരികയായി. പിന്നീടു വന്ന പോസ്റ്റുകളെപ്പറ്റി ഞാന്‍ തന്നെ പറയുന്നത്‌ ആത്മപ്രശംസയാകും എന്നതിനാല്‍ അതിലേക്കു ഞാന്‍ കടക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളോരോരുത്തരും എന്റെ പേജുകളിലുനീളം സ്ക്രോള്‍ ചെയ്ത്‌ എന്നെ ഇക്കിളിയാക്കുമ്പോള്‍, ശ്രീമാന്‍ എം.എസ്‌. രാജിന്റെ മനോവികാരങ്ങളെ മനസ്സിലാക്കുന്ന, അവയുടെ പങ്കുപറ്റുന്ന ഒരു ബ്ലോഗ്‌ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്‌. ആദ്യമായി ഒരു നേര്‍ത്ത ചിരിയുടെ സ്പന്ദനമുണര്‍ത്തിയ ‍'എക്സ്റ്റന്‍ഷന്‍ നമ്പര്‍' എന്ന പോസ്റ്റു മുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏകദേശം നാല്‍പതു പോസ്റ്റുകളില്‍ ശ്രീമാന്‍ എം.എസ്‌. രാജിന്റെ ജീവിതവും, സ്മരണകളും, യാത്രകളും, നുറുങ്ങുതമാശകളും, ഭാവനയുമൊക്കെ നമുക്കു വായിച്ചെടുക്കാമെന്നതില്‍ സംശയമില്ല. ഒപ്പം, പലപ്പോഴായി നമ്മുടെ മനസ്സിലേക്കുകടന്നു വന്ന ചില കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ മാനറിസങ്ങളും കടന്നുകൂടിയിട്ടുണ്ട്‌ എന്ന സത്യം, സുഹൃത്തുക്കളേ, നിങ്ങള്‍ക്കു പുതിയ ഒരറിവായിരിക്കും.

ഓര്‍മ്മയുറച്ച കാലത്തുകേട്ട ഗാനശകലങ്ങളില്‍ തുടങ്ങി, കുഞ്ഞുക്ലാസിലേക്കു പൂക്കുട ചൂടി പിച്ചവെച്ചു നടന്നതും, പിതാവിന്റെയും ഗുരുവിന്റെയും പക്കല്‍ നിന്നു ലഭിച്ച ശിക്ഷയും, ബാല്യത്തില്‍ വല്യച്ഛന്റെയും വല്യമ്മച്ചിയുടെയും ലാളനകളേറ്റു വളര്‍ന്നതുമെല്ലാം ഓലപ്പീപ്പിയിലൂടെ നാം കേട്ടു. സഹപ്രവര്‍ത്തകര്‍ക്കു പിണഞ്ഞ അബദ്ധങ്ങളിലൂടെ രാജിന്റെ സുഹൃത്തുക്കളായ ഡേവച്ചായനെയും സുത്തിയെയും ബിച്ചുവിനെയുമൊക്കെ നിങ്ങള്‍ അടുത്തറിഞ്ഞു. കട്ടപ്പനയെന്ന ഹൈറേഞ്ചു പട്ടണത്തെയും അതിനോടുചേര്‍ന്നു കിടക്കുന്ന കൊച്ചുതോവാള എന്ന ഗ്രാമത്തെയും അല്‍പമൊന്നറിയാനും എന്നിലൂടെ നിങ്ങള്‍ക്കു സാധിച്ചു എന്നതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്‌.

എം.എസ്‌ രാജ്‌ എന്ന ബ്ലോഗറെക്കുറിച്ചു പറയുമ്പോള്‍, ഏതാനും ടെക്നിക്കല്‍ ബ്ലോഗുകളില്‍ അവിചാരിതമായി വന്നുപെട്ടിട്ടുണ്ട്‌ എന്നതല്ലാതെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഒന്നും തന്നെ അറിയുന്ന ഒരാളായിരുന്നില്ല അദ്ദേഹം. മുന്‍പു ഞാന്‍ പറഞ്ഞപോലെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരം വളരെപ്പെട്ടെന്നു തന്നെ സ്വായത്തമാക്കി പലരെയും പോലെ ബ്ലോഗിലെ മഹാരഥന്മാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹവും കടന്നു വന്നത്‌.

ഓലപ്പീപ്പിയെന്ന എനിക്ക്‌ സന്ദര്‍ശകര്‍ കുറവാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ നന്ദകുമാര്‍, ശ്രീ, സ്മിത ആദര്‍ശ്‌ എന്നിങ്ങനെ തുടങ്ങുന്ന വളരെ ചെറിയ ഒരു സന്ദര്‍ശക വൃന്ദം ഈ യാത്രയില്‍ എന്നെ തനിച്ചല്ലാതാക്കുന്നു. ഇവരില്‍ ശ്രീയും നന്ദകുമാറും ദീപക് രാജും രാജിന്റെ അടുത്ത സുഹൃത്തുക്കളാണ്‌ എന്നതും ഓലപ്പീപ്പിയുടെ ഭാഗ്യമായി ഞാന്‍ കരുതുകയാണ്‌. ഇവരെക്കൂടാതെ കമന്റുകളിലൂടെയല്ലാതെ നിരന്തരം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പിടി വായനക്കാരെയും ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇതിനിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചുപോന്ന എന്നെ എന്റെ ഒടേക്കാരനില്‍ നിന്നും പിരിക്കാനും ചില തല്‍പര കക്ഷികള്‍ ശ്രമിക്കുകയുണ്ടായി. കമ്പനിയിലെ ഫയര്‍വാള്‍ ആണ്‌ ഇതിലെ പ്രധാന വില്ലന്‍. എങ്കിലും, ഇന്റര്‍നെറ്റ്‌ കഫേകളിലെ പോപ്‌-അപ്‌ മെസേജുകള്‍ നിറഞ്ഞ ബ്രൗസര്‍ വിന്‍ഡോയിലൂടെ എന്നെ പരിപാലിക്കാന്‍ രാജ്‌ എന്നും ശ്രദ്ധ കാണിച്ചിരുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യമാണ്‌. തുടര്‍ന്ന് എല്ലാ പ്രതിബന്ധങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ ഈയടുത്തകാലത്താണ്‌ ഞങ്ങള്‍ക്കിടയില്‍ തീമതിലുകളുടെ വിലക്കില്ലാത്ത ഒരു ബ്രോഡ്‌ബാന്‍ഡ്‌ ബന്ധം സ്ഥാപിതമായത്‌.

സുഹൃത്തുക്കളേ, ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. ഒരിക്കല്‍ക്കൂടി നിങ്ങള്‍ എന്നോടു കാട്ടിയ സ്നേഹത്തിന്‌ ആത്മാര്‍ഥമായ നന്ദി എന്റെ പേരിലും ശ്രീമാന്‍ രാജിന്റെ പേരിലും രേഖപ്പെടുത്തിക്കൊണ്ട്‌, എന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ഞാന്‍ പാലിക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട്‌, നിങ്ങളുടെ ഏവരുടെയും സഹകരണം തുടര്‍ന്നും കാംക്ഷിച്ചുകൊണ്ട്‌ അടുത്ത പോസ്റ്റ്‌ അഥവാ കമന്റ്‌ വരെ ഓലപ്പീപ്പി ലോഗ്‌ ഓഫ്‌ ചെയ്തുകൊള്ളുന്നു.

നന്ദി, നമസ്കാരം, ജയ്‌ ബൂലോകം!

Thursday, December 18, 2008

കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

“കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങളുടെ വിജയം”

കൂടോത്രം v 1.0(Beta) യുടെ സംതൃപ്തനായ ഒരുപഭോക്താവ് ശ്രീ. ദീപക് രാജിന്റെ വാക്കുകള്‍!
കൂടുതല്‍ വിവരങ്ങള്‍ ദാ, ഇവിടെ!

Monday, December 08, 2008

ഒരു വിരല്‍ സ്പര്‍ശം

നേര്‍ത്ത നീലനിറം പൂശിയ ആ മുറിയുടെ ചുവരുകളെക്കാള്‍ പരിചിതം തവിട്ടുനിറമുള്ള ഓറിയന്റ്‌ ഫാന്‍ തൂക്കിയ സീലിങ്ങാണ്‌. ഇരുമ്പിന്റെ അഴികളുള്ള ജനലിലൂടെ നോക്കിയാല്‍ താഴെ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയിലേക്കു നീളുന്ന വഴിക്കരികെ വാകമരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നതു കാണാം. ആരൊക്കെയോ ആ മരങ്ങളുടെ ചുവട്ടില്‍ നിന്നു ഫോണില്‍ സംസാരിക്കാറുണ്ട്‌.

"ഈ വഴിയിലൂടെ അധികം വണ്ടിയൊന്നും വരാത്തതെന്താ? ഇത്ര തിരക്കുള്ള ആശുപത്രിയായിട്ടും?" ഫിനൈലിന്റെ മണമുള്ള മുറിയില്‍ തളംകെട്ടിനിന്ന നിശ്ശബ്ദതയിലേക്ക്‌ എന്റെ വാക്കുകള്‍ ഉതിര്‍ന്നു വീണു.

"ആ, ആര്‍ക്കറിയാം.." കട്ടിലിന്നരികെ ഇരിക്കുകയായിരുന്ന അമ്മയുടെ മറുപടിയില്‍ നിസ്സംഗത. ഓരോ സെക്കന്റിലും വാഹനം ആ വഴി കടന്നുപോയാലല്ലേ അല്‍പം തിരക്കുള്ളതായി തോന്നുകയുള്ളൂ എന്ന് അമ്മ വിചാരിച്ചു കാണണം.

വാതിലില്‍ ഒരു ചെറിയ മുട്ടുകേട്ടു. ഡോ. ജോണ്‍സണും നേഴ്സുമാരായ നീതയും ചെറിയും.

"ഗുഡ്‌ മോണിങ്ങ്‌, രജിത്‌..!" ഡോക്ടറുടെ വിഷിനു ചാരെ രണ്ടുമന്ദസ്മിതങ്ങള്‍.

"ഗുഡ്‌ മോണിങ്ങ്‌, ഡോക്ടര്‍" സിസ്റ്റര്‍മാര്‍ക്കു ചിരികൊണ്ടു മറുപടി.

"ഇന്നലെ എങ്ങനെ, നന്നായുറങ്ങിയോ?" ഡോ. ജോണ്‍സന്റെ ചിരി എന്നെ പലപ്പോഴും അരവിന്ദ്‌ സ്വാമിയെ ഓര്‍മ്മിപ്പിച്ചു.

"ഉറങ്ങാന്‍ വൈകി, എന്നാലും നന്നായുറങ്ങി, രാവിലെ വരെ." മറുപടി പറഞ്ഞത്‌ അമ്മയായിരുന്നു.

ഡോക്ടര്‍ സ്റ്റെത്‌ മൃദുവായി നെഞ്ചില്‍ അമര്‍ത്തി. കഴിഞ്ഞരാത്രിയും അമ്മ ഇമചിമ്മാതെ കൂട്ടിരുന്നിട്ടുണ്ടാവണം. പാവം അമ്മ. ഒരു ജലദോഷം വന്നാല്‍ നീ കൊച്ചുപിള്ളേരെക്കാളും കഷ്ടമാ എന്നു പറയും. ആവിപിടിക്കാന്‍ തുളസിയിട്ട വെള്ളം തിളപ്പിച്ചുതന്നും നെഞ്ചിലും കഴുത്തിലും വിക്സ്‌ തടവിയും മുതിര്‍ന്നശേഷവും അമ്മ രാ‍വെളുക്കോളം ഒപ്പമിരുന്നിട്ടുണ്ട്‌.

സിസ്റ്റര്‍മാര്‍ പനിയും പ്രഷറും അളന്നു. നേരിയ പനിയുണ്ടത്രെ. നീത ഡ്രിപ്പു നല്‍കാനുള്ള സെറ്റ്‌ തയ്യാറാക്കവേ ചെറി ഇന്‍ജെക്‍ഷന്‍ തന്നു. ഗ്ലൂക്കോസ്‌ ശരീരത്തിലേക്കു തണുപ്പായി അരിച്ചരിച്ചു കയറി. ഡോക്ടര്‍ അമ്മയോടെന്തോ സംസാരിക്കുന്നു.

"പരമാവധി റസ്റ്റ്‌ എടുക്കുക. ആരേലുവൊക്കെ വന്നു കാണുന്നേ കണ്ടോട്ടെ. പക്ഷേ അധികം സംസാരിപ്പിക്കണ്ട. തല എളകുന്നതു വല്യ അസ്വസ്ഥതയുണ്ടാക്കുവേ. ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടേല്‍ പറയണം. പക്ഷേ, സ്കാന്‍ റിപ്പോര്‍ട്ടില്‍ പുരോഗതിയൊന്നുമില്ല. എടയ്ക്കിടെ ഓര്‍മ്മകള്‍ മങ്ങുന്നത്‌ നല്ല ഒരു ലക്ഷണമല്ല. ഇന്‍ഫെക്‍ഷന്‍ സാരമായിട്ടുണ്ട്‌. മെനിന്‍ജറ്റിസ്‌ നില്‍ക്കുന്നതുകൊണ്ട്‌ അതിനെ ബേസ്‌ ചെയ്തുമാത്രമേ ചികില്‍സ തുടരാനാവത്തൊള്ളൂ. മാത്രോവല്ല, പനി ഇങ്ങനെ വന്നും പോയുമിരിക്കുന്നതും അത്ര....." സ്വരം പതുക്കെ നേര്‍ത്തു വരുന്നതുപോലെ തോന്നി, വലതുകയ്യിലെ ഗ്ലൂക്കോസിന്റെ തണുപ്പ്‌ അലോസരപ്പെടുത്തുന്നു. അമ്മ വന്ന് കൈത്തണ്ടയില്‍ തിരുമ്മിത്തന്നെങ്കില്‍... സാവധാനം കറങ്ങുന്ന ഫാനിന്റെ ചിത്രം ക്രമേണ അവ്യക്തമായി വന്നു. വിളിച്ചുവരുത്തിയ ഉറക്കം ഞരമ്പുകളെ പിടിച്ചുകെട്ടി.

പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം! ശ്വാസം ആ മണം എന്റേതുമാത്രമെന്ന മട്ടില്‍ ഉള്ളിലാക്കി. പറമ്പിലും വരണ്ടുണങ്ങിയ പാതയോരത്തെ മണ്ണിലും പുല്‍നാമ്പുകള്‍ ജീവന്റെ നിറവുമായി തല നീട്ടി. ആ വഴികളിലൂടെ തോളില്‍ സ്കൂള്‍ബാഗും തൂക്കി ഞാന്‍ പതിയെ നടന്നു. പൂക്കുടയില്‍ വീണ ഇല എടുത്തുകളയാന്‍ തുനിയവേ, കാറ്റിലുലഞ്ഞുപെയ്ത മരം എന്നെ നനയിച്ചു.

'ഹാ! മഴകൊള്ളാതെ! ജലദോഷം വരും..!' ആരുടെയോ ശാസന.

ഓര്‍മ്മകളുടെ കലണ്ടര്‍ത്താളുകളിലെ അക്കങ്ങള്‍ മാറിമാറിവന്നു. ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു.

'ഇതെന്താ ഈ കുട്ടിക്കു പറ്റിയെ?' ടീച്ചര്‍മാരാരോ ആണ്‌.

'തലവേദന കാരണം ഇവിടെ കിടത്തിയിരിക്കുന്നതാ' ആരുടെയോ മറുപടി.

'ആരാത്‌? രജിത്‌ ആണോ?'... 'മോനേ, രജിത്‌? എന്തു പറ്റി? ... രാവിലെ എന്നാ കഴിച്ചെ?' വീതിയില്‍ തിളങ്ങുന്ന ബോര്‍ഡറുള്ള സാരിയുടുത്ത ഒരു ടീച്ചറിന്റെ സ്നേഹം വാക്കുകളായി, നെറ്റിയില്‍ ഒരു തഴുകലായി...

'ഇടയ്ക്കൊക്കെ വരാറുള്ളതാ, കുറെ നേരം റസ്റ്റ്‌ എടുത്താല്‍ മാറും' ... 'കൊടിഞ്ഞി പോലെ എന്തെങ്കിലുമായിരിക്കും..' 'ഇതൊന്നും അത്ര കാര്യമാക്കാനില്ലെന്നേ..' 'ഓടീം ചാടീം നടക്കുന്ന ആമ്പിള്ളാരല്ലേ, വെയിലത്തൂടെ നടന്ന് ഒത്തിരി കുട്ടകളിച്ചേന്റെയാരിക്കും..' 'പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കനാ, ഇങ്ങനെ ക്രിക്കറ്റേന്നും പറഞ്ഞ്‌ നടന്നാലെങ്ങനെയാ?' ... ആരൊക്കെയോ സ്‌മൃതികളില്‍ കടന്നുകയറി ബഹളം വെയ്ക്കുന്നതു പോലെ. വെയില്‍.. ചൂട്‌... പ്രകാശം..! ആ‍കെ അലോസരപ്പെടുത്തുന്നു.

ഒരു തണുത്ത കാറ്റു മുഖത്തു വീശിയപോലെ. പതിയെ കണ്ണുതുറന്നു നോക്കി. വാകമരങ്ങള്‍ക്കുമേലെ ആകാശം ഇരുണ്ടിരിക്കുന്നു. പതിയെ തല തിരിച്ചുനോക്കിയപ്പോള്‍ വെട്ടിപ്പിളര്‍ക്കുന്ന വേദന. കണ്ണിനു ചുറ്റും ചൂട്‌. കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കട്ടിലിനരികെ അമ്മയുണ്ട്‌.

'മഴ..? മഴ പെയ്തോ?'

'ഉം..' അമ്മ മൂളി.

'സമയം..?' എന്റെ സ്വരം വല്ലാതെ ഇടറിയും നേര്‍ത്തുമിരുന്നു.

'മൂന്നര കഴിഞ്ഞു.'

'ഞാന്‍ ഒത്തിരി ഉറങ്ങിപ്പോയി. ആ..! ഞാന്‍ ഉറക്കത്തില്‍ മഴ സ്വപ്നം കണ്ടു! അപ്പോഴായിരിക്കും പുറത്തും മഴ പെയ്തത്‌.' അമ്മ ചിരിക്കുന്നു. ഞാന്‍ കുഞ്ഞുകുട്ടിയെപ്പോലെ സംസാരിക്കുന്നുണ്ടായിരിക്കണം.

'മതി, ഒത്തിരി സംസാരിക്കണ്ട.' അമ്മ വിലക്കിയെങ്കിലും ഞാന്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നെങ്കില്‍ എന്ന് അമ്മ ആശിക്കുന്നുണ്ടാവണം. അമ്മ കവിളില്‍ പതിയെ തലോടി. എന്റെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ ഒരുമ്മയും.

'നീ മറന്നുപോകിലും, ഏറെ ദൂരെയാകിലും
എന്റെയുള്ളിന്നുള്ളില്‍ നീ
പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം....'


അമ്മയാണോ പാടിയത്‌? അതോ ഞാനോര്‍ത്തതാണോ? വാല്‍സല്യം-ചിത്ര-കൈതപ്രം-എസ്‌ പി വെങ്കിടേഷ്‌ - ഏട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ പറഞ്ഞു വിസ്മയിപ്പിക്കാമായിരുന്നു. ഞാന്‍ പാട്ടിന്റെ ഡീറ്റെയില്‍സ്‌ ഓര്‍ത്തുവെയ്ക്കുന്നത്‌ ഏട്ടനെന്നും കൗതുകമാണല്ലോ. വീണ്ടും ഉറക്കം വരുന്നു.

തലയ്ക്കു കയ്യും കൊടുത്ത്‌ ഓഫീസ്‌ ടേബിളിലേക്കു കണ്ണും നട്ടിരിക്കുകയാണ്‌. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരസ്വസ്ഥത. തിരക്കിന്റെയും ടെന്‍ഷന്റെയുമൊക്കെയാവാം. പൊടിയും പുകയുമേറ്റുള്ള ബൈക്ക്‌ യാത്രയുടെയും. രാവിലെ കഴിച്ച ദോശയും അത്ര പിടിച്ചില്ല. ഒരു ലോഡ്‌ പണി തീരാന്‍ കിടക്കുന്നു, അതിനിടെയാ തലയ്ക്ക്‌ ഈയൊരു പെരുപ്പ്‌. രാവിലെ തന്നെ ഇത്ര സ്ട്രെസ്സ്‌ വരണ്ട കാര്യമെന്താ? ഒഫീഷ്യല്‍ ഇ-മെയിലുകള്‍ നാലെണ്ണം വന്നുകിടപ്പുണ്ട്‌. ഒന്നും തുറന്നുപോലും നോക്കാന്‍ തോന്നുന്നില്ല. മോണിട്ടറിലേക്കു നോക്കുമ്പോള്‍ കാഴ്ച മങ്ങുന്നതുപോലെ. തലകുമ്പിട്ട്‌ കണ്ണടച്ച്‌ കുറേനേരം അങ്ങനെയിരുന്നപ്പോള്‍ ഫോണ്‍ അടിക്കുന്നു. ആരാണോ? പഴയ ഒരു സഹപ്രവര്‍ത്തകന്റെ വിളി. ഏതോ ഒരു ഡോക്യുമന്റ്‌ വേണമത്രേ. തപ്പിയെടുത്ത്‌ അപ്പോള്‍ത്തന്നെ അയച്ചുകൊടുത്തു. ഒപ്പം ഞാന്‍ ആ ടീമില്‍ നിന്നു മാറിയെന്ന വിവരവും പറഞ്ഞു. കസേരയിലേക്കു ചാഞ്ഞിരുന്നു. ദീര്‍ഘനിശ്വാസത്തിനു ചുടുചോരയുടെ മണം!!! നാസാദ്വാരങ്ങളില്‍ നനവ്‌! തിടുക്കത്തില്‍ പോക്കറ്റില്‍ നിന്നു തൂവാലയെടുത്ത്‌ മൂക്കൊപ്പി. പിങ്ക്‌ നിറമുള്ള തൂവാലയില്‍ പടരുന്ന കടുംചെമപ്പ്‌..!!! സാവധാനം എഴുന്നേറ്റ്‌ റെസ്റ്റ്‌റൂമില്‍ പോയി. ഭാഗ്യം, മറ്റാരുമില്ല. മൂക്കും മുഖവും നന്നായി കഴുകി. തൂവെള്ള വാഷ്ബേസിനിലെ വെള്ളത്തിലേക്ക്‌ അലിഞ്ഞൊഴുകുന്ന ചെമപ്പ്‌...

സ്കാനര്‍മെഷീനിലേക്കു നിരങ്ങിനീങ്ങുന്ന ഞാന്‍. പിന്നെ ഡോക്ടറുടെ മുറി. ഇടത് അണ്ഡാകൃതിയിലുള്ള അനേകം ചിത്രങ്ങള്‍ തെളിയുന്ന ഒരു ഫിലിം. ടി.വി. കാണുന്ന കൗതുകം എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നിരിക്കണം. ആരാണു സംസാരിക്കുന്നത്‌?

എന്താണവര്‍ പറയുന്നത്‌? ഞാന്‍ ചെവിയോര്‍ത്തു: "... തലയ്ക്കുള്ളിലെ പ്രഷറിന്‌ ചിലപ്രത്യേക സാഹചര്യങ്ങളില്‍ വ്യതിയാനം വരുന്നു.. ഞരമ്പുകളില്‍ തന്നെ ആവണമെന്നില്ല.. തലവേദനയും മന്ദതയും മറ്റും അതുകൊണ്ടാണ്‌... എന്തെങ്കിലും അപകടം മൂലമുള്ള ആഘാതം കൊണ്ട്‌ ഒരുപക്ഷേ .. അത്തരം ഹിസ്റ്ററി ഒന്നുമില്ലാത്ത സ്ഥിതിക്ക്‌... കൂടുതലും ഇതുമാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാം... പക്ഷേ, ഇയാളുടെ കാര്യത്തില്‍ എന്താണതിന്റെ കാരണമെന്നു വ്യക്തമാകുന്നില്ല... പണ്ട്‌ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടായിരുന്ന തലവേദനയും മറ്റും ഈ അസുഖത്തിന്റെ തുടക്കമായിരുന്നിരിക്കാം.. ഓര്‍മ്മശക്തിയെയും മറ്റും ഇതു കാര്യമായിത്തന്നെ ബാധിച്ചേക്കാം.. ബ്രെയിനിലെ ചില ഭാഗങ്ങള്‍ക്ക്‌ വീക്കം ഉള്ളതായി കാണുന്നു, മാത്രമല്ല അതു പല സമയത്തും പലയിടത്തായിട്ടാണു കാണുന്നതും...."

നിദ്രയുടെയും സ്മരണകളുടെയും വരമ്പില്‍ക്കൂടി എന്നെ കുത്തിനോവിച്ചുകൊണ്ട്‌ ഒരു വേദന കൂടി! ഞാന്‍ സ്വപ്നം വിളയുന്ന കരിമണ്ണുഴുത വയലിലേക്ക്‌ കാലിടറി വീണു. ഇപ്പോള്‍ കാണുന്ന സ്വപ്നങ്ങളില്‍ കനത്ത ഇരുട്ടാണ്‌. നിശ്ശബ്ദമായ രാത്രിയില്‍ പരിചിതമല്ലാത്ത ഏതോ സ്ഥലത്തെ വിശാലമായ ഒരു മൈതാനത്തു നില്‍ക്കുന്നതായാണ്‌ തൊട്ടുമുന്‍പു കണ്ട സ്വപ്നം. എന്റെ മുന്നില്‍, അങ്ങകലെ, ചക്രവാളത്തില്‍ ഒരു പുലരി വിടര്‍ന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. പകല്‍ പരന്നെങ്കില്‍ വേഗം വഴികണ്ടെത്തി വീട്ടിലെത്താമായിരുന്നു എന്നും. ഉള്ളിലിരുന്ന്‌ ആരോ പറയുന്നു: "ഇല്ല, ഇനി നിനക്കു വീട്ടിലെത്താന്‍ പറ്റുമെന്നു തോന്നുന്നില്ല". സ്വപ്നം ആണെന്നറിഞ്ഞും ഞാനൊന്നു ഞെട്ടി.

"എന്താ മോനേ..? എന്തു പറ്റി?" അമ്മയുടെ ഉദ്വേഗം കലര്‍ന്ന സ്വരം.

"എയ്‌, ഒന്നുമില്ല."

ഞാന്‍ ഇന്നേറെ ക്ഷീണിതനാണെന്ന് സ്വയം തിരിച്ചറിഞ്ഞു. തല അനക്കാന്‍ പറ്റുന്നില്ല. കണ്ണിന്റെ ചുറ്റും തീക്കനലുകള്‍ പെറുക്കി വെച്ചിരിക്കുന്നതു പോലെ. തൊണ്ടയില്‍ എന്തോ തടയുന്നതായും ഓക്കാനം വരുന്നതായും തോന്നി. ശ്വാസം കഴിക്കാന്‍ വിഷമം. നെഞ്ചിലാരോ തടവുന്നു. അമ്മയായിരിക്കണം. അല്ലാതാര്‌? പനി സജലമാക്കിയ എന്റെ മിഴികള്‍ക്കപ്പുറത്ത്‌ അമ്മ! ഇടം കൈ കൊണ്ട്‌ കണ്ണുതുടച്ചും വലംകൈ കൊണ്ട്‌ എന്നെ തലോടിയും..! ഞാന്‍ ജലദോഷമുള്ള ആ ബാലന്‍ തന്നെയോ?

നേരെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌ അച്ഛന്‍. അച്ഛന്റെ പ്രസരിപ്പെല്ലാം ഇല്ലാതായിരിക്കുന്നു. എനിക്കിഷ്ടമുള്ള നീലഷര്‍ട്ടാണ്‌ ഇട്ടിരിക്കുന്നത്‌. പോക്കറ്റില്‍ കിടന്ന ഫോണ്‍ ബെല്ലടിച്ചു. ആരുടെയോ മിസ്സ്ഡ്‌ കാള്‍. ഞാന്‍ അച്ഛനെ നോക്കി ചിരിച്ചു. അച്ഛനെന്താ ചിരിക്കാത്തത്‌?

"വന്നോ?" സ്വരം കിട്ടാന്‍ ഞാന്‍ പാടുപെട്ടു. നാവിളകുമ്പോള്‍ പോലും തലപിളരുന്ന വേദന.

"വരും, വരും."

ഞാന്‍ അവ്യക്തമായി എന്തെല്ലാമോ പറഞ്ഞിരിക്കണം. മുറിയില്‍ എന്റെ മുന്നിലും വശങ്ങളിലും ആളനക്കം. പ്രാണവായു ശ്വാസനാളത്തിലേക്ക്‌ മടുപ്പിക്കുന്ന ഗന്ധമായി ഇരച്ചുകയറി. ശരീരഭാരം കുറയുന്നു. മനസ്സില്‍ ഇരുട്ട്‌. വെളിയില്‍ നല്ല പ്രകാശം.

"ഇന്നലത്തേതുപോലെ മഴമൂടലില്ല അല്ലേ?" ഇന്ന് എന്റെ സ്വരത്തിനു അല്‍പം തെളിച്ചമുണ്ട്‌.

"അതിന്നലെയല്ലായിരുന്നു, മിനിയാന്നായിരുന്നു."

അപ്പോള്‍ ഒരു ദിവസം ഞാനെന്തു ചെയ്യുകയായിരുന്നു? അറിയില്ല. ഓര്‍മ്മയില്ല.

"വേണ്ടടാ, ബലമായിട്ടൊന്നും ഓര്‍ക്കാന്‍ ശ്രമിക്കണ്ട. ഞങ്ങളുണ്ടായിരുന്നു നിന്റെ കൂടെ എപ്പോഴും" അതു പറയുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞോ?

ഞാന്‍ തലയുയര്‍ത്തി താഴെയുള്ള റോഡിലേക്കു നോക്കാന്‍ ശ്രമിച്ചു. അച്ഛനും മുറിയിലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് എനിക്കു വഴി കാണാന്‍ പാകത്തില്‍ കട്ടിലിന്റെ തലയ്ക്കം ഉയര്‍ത്തിവെച്ചു. ആട്ടെ, ആരാണവര്‍? ഞാന്‍ മറന്നുപോയി.!!!

തലവേദന തീരെ ഇല്ല. അതോ ഞാന്‍ അറിയാത്തതാണോ? കട്ടിലിനരികെ മേശപ്പുറത്ത്‌ മൊബൈല്‍ ഫോണ്‍ ഇല്ല. എനിക്കിനിയും പാട്ടുകേള്‍ക്കാന്‍ തോന്നിയാല്‍..? മൊബൈല്‍ ആരുടെ കൈയ്യിലാണ്‌? മഴയില്‍ അടര്‍ന്നുവീണ ഇലകളും ചുള്ളിക്കമ്പുകളും മാറ്റി വൃത്തിയാക്കിയ വഴിയിലൂടെ അപരിചിതനെപ്പോലെ ഒരു കറുത്ത ഫോര്‍ഡ്‌ ഐക്കണ്‍ വരുന്നു. കാഴ്ചയില്‍ന്നിന്നൊളിച്ച്‌ പാര്‍ക്കിംഗ്‌ ഏരിയയിലെ ഏതെങ്കിലും ഒരു കോണിലേക്ക്‌ അതു പോയിട്ടുണ്ടാവണം.

എന്റെ ദേഹത്തിപ്പോള്‍ സൂചികളില്ല, തണുപ്പായി പടര്‍ന്നു കയറുന്ന ഡ്രിപ്പില്ല. രണ്ടുമൂകസാക്ഷികളെപ്പോലെ ഡ്രിപ്‌ സ്റ്റാന്‍ഡും ഓക്സിജന്‍ സിലിണ്ടറും കട്ടിലിന്റെ തലയ്ക്കല്‍ നിന്നു.

വീണ്ടുമൊരുമയക്കത്തില്‍ നിന്നുണരുമ്പോള്‍ വാതില്‍ക്കല്‍ അനക്കം. ആരോ കടന്നുവരുന്നത്‌ മഞ്ഞേറ്റുനിന്ന ചില്ലിലൂടെയെന്ന പോലെ കണ്ടു. അടുത്തു വന്നു നിന്നിരിക്കണം. കൊതിച്ച ഒരു സാമീപ്യം അറിയുന്നു. അജ്ഞതയുടെയും വിസ്‌മൃതിയുടെയും ഇരുട്ടില്‍ ഒരു വളകിലുക്കം!

"രജിത്‌.."

വിളി കേള്‍ക്കണമെന്നുണ്ട്‌. ഒച്ച പൊങ്ങുന്നില്ല. ഉള്ളില്‍ ആയിരം തവണ വിളി കേട്ടു. കണ്ണുകളില്‍ നിന്നു ലാവാപ്രവാഹം. നിര്‍ജ്ജീവമെന്നു തോന്നിപ്പിച്ച വലതുകൈയ്യിലൂടെ ഒരു തരംഗം പ്രസരിച്ചു. ഉടലു മുഴുക്കെ ഉണര്‍വ്വായി പടര്‍ന്നു. നിനവുകള്‍ ഉള്ളില്‍ ഇതള്‍ വിരിഞ്ഞു. മനസ്സിലെ ഇരുള്‍ നിറഞ്ഞ മൈതാനത്തിനപ്പുറം ചക്രവാളത്തില്‍ വെളിച്ചം പതിയെ പരന്നുതുടങ്ങി. അകലെ നിന്നെന്ന പോലെ വീണ്ടും കേട്ടു:

"രജിത്‌..."

ഇല്ല. വിളി കേള്‍ക്കാന്‍ നാവനങ്ങുന്നില്ല. കണ്ണീര്‍ ചെന്നി നനയിച്ചു പെയ്തിറങ്ങി. എന്റെ കൈത്തണ്ടയിലുണര്‍ന്ന പ്രണയത്തിന്റെ ചൂടിലേക്ക്‌ തേങ്ങലില്‍ കുതിര്‍ന്ന ഒരു ബാഷ്പബിന്ദു വീണുചിതറി. വളകിലുക്കങ്ങള്‍ക്കു പോലും തേങ്ങലിന്റെ ഈണം. എന്താണു ഞാന്‍ ഈ നിമിഷത്തേക്കു പറയാന്‍ കരുതി വെച്ചത്‌? തിരികെ വരുമെന്ന്.. അതെ! ഞാന്‍ തിരികെ വരുമെന്ന്!! എനിക്കു നിന്റെ പ്രണയം വേണമെന്ന്!!

"ഒന്നു പറയൂ, രജിത്‌..."

അതു ഞാന്‍ കേട്ട വാചകമാണോ അതോ വിചാരിച്ചതാണോ എന്നറിയില്ല. പക്ഷേ, പറയാനാവുന്നില്ല! കാല്‍വിരലുകളില്‍ ആരോ ഇക്കിളിയാക്കുന്നതു പോലെ. ഒരു മരവിപ്പ്‌. വിരലുകളല്ല, കാല്‍പാദം പോലും ഇല്ലാതാവുന്നോ? അരയ്ക്കുതാഴെ ശൂന്യതയാണോ? എന്റെ ഇടത്തു കൈ എവിടെ? നെഞ്ചിലെ താളം നിലയ്ക്കാന്‍ പോകുന്ന പിടച്ചില്‍. ശ്വാസനാളം വിശ്രമിക്കാനെന്നപോലെ ഒന്നുലഞ്ഞുയര്‍ന്നു. വലതുകൈ ഒഴികെ ശരീരം മുഴുവന്‍ തണുപ്പ്‌. ചിന്തയ്ക്കും ശരീരത്തിനുമിടയിലെ നൂലുകള്‍ വലിഞ്ഞു മുറുകുന്നു. അവളുടെ നേര്‍ത്ത വിരലുകള്‍ എന്റെ കൈത്തലത്തിലര്‍ന്നു. പ്രജ്ഞ യാത്ര ചോദിക്കവേ വിരലുകള്‍ തമ്മില്‍ ഗാഢം പുണര്‍ന്നു. കൈത്തലത്തില്‍ പതിഞ്ഞ ചുടുചുംബനങ്ങള്‍ ഏറ്റുവാങ്ങിയ നാഡികള്‍ പാതിവഴിയില്‍ പിടഞ്ഞുവീണു. 'ഇപ്പോള്‍ വരില്ല ഞാന്‍, ഞാന്‍ ഈ സ്നേഹസ്പര്‍ശത്തിലൊരുനിമിഷം കൂടി...'
നിനവിനും നിലതെറ്റി.

ഇരുട്ടുവീണ മൈതാനത്തു പൊടുന്നനെ വെളിച്ചമായി. തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും വ്യക്തമായിക്കണ്ടില്ല്ല. നീലനിറമുള്ള മുറിയില്‍ നിന്നും ഉയര്‍ന്നുകേട്ട ശബ്ദങ്ങള്‍ പെട്ടെന്നു നേര്‍ത്തുവന്നു. മുന്നില്‍ നെടുനീളത്തില്‍ ഒരു വഴി. അതിലേ ശാന്തമായി നീങ്ങി. വശങ്ങളില്‍ മഞ്ഞു വീണു പഞ്ഞിത്തുണ്ടുകള്‍ പോലെ കാണപ്പെട്ടു. തണുപ്പില്ലാത്ത മഞ്ഞ്‌!

Thursday, December 04, 2008

വന്ദേഹം ശ്രീശബരീശം


1) സ്വാമിയേയ്‌...
2) ഹരിഹര സുതനേ
3) അന്നദാന പ്രഭുവേ
4) ആരണ്യ വാസനേ
5) അരവണ പ്രിയനേ
6) അറിവില്ലാ പൈതങ്ങളാണു സ്വാമിയേ
7) ഭൂലോക നാഥനേ
8) ഭൂമിക്കുടയ നാഥനേ
9) ഭൂമിയില്‍ അവതരിച്ച ദേവനേ
10) ഭൂതാദി നാഥനേ
11) ഭൂതഗണ നാഥനേ
12) ദര്‍ശനം നല്‍കേണം സ്വാമിയേ
13) ധര്‍മ്മ സംസ്ഥാപന മൂര്‍ത്തിയേ
14) ദോഷങ്ങള്‍ അകറ്റേണം സ്വാമിയേ
15) എരുമേലി പേട്ടയേ
16) എരുമേലി ശാസ്താവേ
17) ഗുരുസ്വാമിയേ
18) ഹരിഹര നന്ദനേ
19) അപ്പാച്ചി മേടേ
20) ഇരുമുടിക്കെട്ടേ
21) ഇരുമുടിയേന്തണം സ്വാമിയേ
22) കാനന വാസനേ
23) കാണിക്ക കൈക്കൊള്ളണം സ്വാമിയേ
24) കാത്തു രക്ഷിക്കണം പൊന്നു ഭഗവാനേ
25) കലികാല മൂര്‍ത്തിയേ
26) കലിയുഗ വരദനേ
27) കണ്‍കണ്ട ദൈവമേ
28) കണ്ടു തൊഴാന്‍ കനിയണം സ്വാമിയേ
29) കരിമല കയറ്റമേ
30) കര്‍പ്പൂരപ്രിയനേ
31) കര്‍പ്പൂരാഴിയേ
32) കര്‍പ്പൂരദീപമേ
33) കഷ്ടങ്ങള്‍ പോക്കേണം സ്വാമിയേ
34) കൈവല്യദായക മൂര്‍ത്തിയേ
35) കെട്ടില്‍ കുടി കൊള്ളേണം സ്വാമിയേ
36) കെട്ടിനു കൂട്ടായി വരേണം സ്വമിയേ
37) കൊച്ചുകടുത്ത സ്വാമിയേ
38) മാളികമേല്‍ വാഴും ദേവിയേ
39) മാമലമേല്‍ വാഴുന്ന മൂര്‍ത്തിയേ
40) മഹിഷീ മോക്ഷകനേ
41) മകര ജ്യോതിയേ
42) മകര വിളക്കേ
43) മലരവില്‍ പ്രിയനേ
44) മാളികപ്പുറത്തമ്മ ദേവി ലോക മാതാവേ
45) മാമകര തിടമ്പേ
46) മാമലയേറ്റണം സ്വാമിയേ
47) മണികണ്ഠ സ്വാമിയേ
48) മോഹിനീസുതനേ
49) മോക്ഷദായകനേ
50) നാഗ രാജാവേ
51) നീലിമല കയറ്റമേ
52) നെഞ്ചിലെന്നും വാഴേണം സ്വാമിയേ
53) നെയ്യഭിഷേക പ്രിയനേ
54) നിത്യബ്രഹ്മചാരിയാം ഭഗവാനേ
55) ഒംകാരപൊരുളേ
56) ഒംകാരസ്വരൂപനേ
57) പടി തൊട്ടു തൊഴേണം സ്വാമിയേ
58) പമ്പയില്‍ ആറാട്ടേ
59) പമ്പ വിളക്കേ
60) പമ്പാ തീര്‍ഥമേ
61) പമ്പാവാസനേ
62) പമ്പയില്‍ ബലിയേ
63) പമ്പയില്‍ സ്നാനമേ
64) പമ്പാഗണപതിയേ
65) പമ്പാനദിയേ
66) പന്തള കുമാരനേ
67) പന്തള നന്ദനനേ
68) പന്തളത്തുണ്ണിയേ
69) പതിനെട്ടു മാമലകള്‍ക്കും നാഥനേ
70) പെരിയസ്വാമിയേ
71) പേട്ട കൊണ്ടാട്ടമേ
72) പൊന്നമ്പല മേടേ
73) പൊന്നമ്പല വാസനേ
74) പുലിവാഹനനേ
75) പുണ്യപാപ ചുമടുകളേ
76) സച്ചിന്മയരൂപനേ
77) ശനീശ്വരനേ
78) ശനികാലം പോക്കണം സ്വാമിയേ
79) സന്മാര്‍ഗ്ഗ ദീപമേ
80) ശരം കുത്തിയാലേ
81) സര്‍വ്വവേദാന്ത പൊരുളേ
82) സത്യമായ പൊന്നു പതിനെട്ടാം പടിയേ
83) ശ്രീ ശബരി നാഥനേ
84) ശ്രീഭൂതനാഥനേ
85) ശ്രീധര്‍മ്മ ശാസ്താവേ
86) ശ്രീമണികണ്ഠനേ
87) സ്വാമിയുടെ ഗുരുദക്ഷിണയേ
88) സ്വാമിയുടെ കാണിപ്പൊന്നേ
89) സ്വാമിയുടെ കന്നിക്കാരേ
90) സ്വാമിയുടെ പഴമക്കാരേ
91) സ്വാമിയുടെ നെയ്‌മുദ്രയേ
92) സ്വാമിയുടെ നെയ്യഭിഷേകമേ
93) സ്വാമിയുടെ പടിപൂജയേ
94) സ്വാമിയുടെ മുദ്രാമാലയേ
95) സ്വാമിയുടെ പൂങ്കാവനമേ
96) സ്വാമിയുടെ തീര്‍ഥങ്ങളേ
97) സ്വാമിയുടെ തിരുവാഭരണങ്ങളേ
98) തീര്‍ഥത്തില്‍ സ്നാനമേ
99) തൃപ്പടി താണ്ടണം സ്വാമിയേ
100) ഉത്രം നക്ഷത്ര ജാതനേ
101) വാജിവാഹനനേ
102) വാവരിന്‍ തോഴനേ
103) വാവരു സ്വാമിയേ
104) വലിയ കടുത്ത സ്വാമിയേ
105) വീരമണികണ്ഠനേ
106) വില്ലാളി വീരനേ
107) പാണ്ടി മഥുര മലയാളം കാശി രാമേശ്വരം അടക്കിവാഴും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേ
108) ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്‌... ശരണമയ്യപ്പാ!!